മുംബൈ ∙ നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) കേന്ദ്രവുമായി ബന്ധപ്പെട്ട പീഡനവും മതപരിവർത്തനവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ എട്ട് പേർക്കും ഓഫിസിന്റെ വിവിധ പ്രവർത്തനങ്ങളിൽ പൂർണ നിയന്ത്രണമുണ്ടായിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ട്. ജീവനക്കാരുടെ നിയമനം, പരിശീലനം, താമസസൗകര്യങ്ങൾ, ആഭ്യന്തര ഏകോപനം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇവർക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
പ്രായം കുറഞ്ഞ പെൺകുട്ടികളെ ലക്ഷ്യമിട്ട് മാനസിക സമ്മർദ്ദവും മതപരമായ സ്വാധീനവും ചെലുത്തിയെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ശക്തമാക്കിയത്. ചിലരെ മതപരിവർത്തനത്തിനായി നിർബന്ധിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കേസിൽ കൂടുതൽ പേരുടെ പങ്ക് അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് വനിതാ കമ്മിഷനും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജോലി സ്ഥലങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
അതേസമയം, സംഭവത്തിൽ സ്ഥാപനത്തിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. അന്വേഷണത്തിന് പൂർണ സഹകരണം നൽകുന്നുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.