അങ്കമാലിയിൽ വൻ ഹെറോയിൻ വേട്ട
ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
അങ്കമാലി: അങ്കമാലിയിൽ വൻ മയക്കുമരുന്ന് വേട്ടയിൽ ലക്ഷങ്ങൾ വിലവരുന്ന ഹെറോയിനുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. അസം നൗഗാവ് സ്വദേശി ദിൽദാർ ഹുസൈൻ (41), അസം ഹോജയ് സ്വദേശികളായ മുഷ്ത്തക്കിൻ ആലം (19), കൈറുൽ ഇസ്ലാം (23) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
പ്രതികളിൽ നിന്ന് ഏകദേശം 600 ഗ്രാം ഹെറോയിൻ പോലീസ് പിടിച്ചെടുത്തു. അസമിൽ നിന്ന് കേരളത്തിലേക്ക് കാർ മാർഗം മയക്കുമരുന്ന് കടത്തുന്ന വൻ റാക്കറ്റാണ് അന്വേഷണസംഘത്തിന്റെ പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ച് നാളുകളായി പ്രതികൾ നിരീക്ഷണത്തിലായിരുന്നു. പിടിയിലാകാതിരിക്കാൻ പ്രധാന റോഡുകൾ ഒഴിവാക്കി ഊടുവഴികളിലൂടെയായിരുന്നു ഇവരുടെ യാത്ര. അസം രജിസ്ട്രേഷനിലുള്ള കാറിന്റെ രഹസ്യ അറകളിൽ സൂക്ഷിച്ചിരുന്ന 47 സോപ്പ് ബോക്സുകളിലായാണ് ഹെറോയിൻ കണ്ടെത്തിയത്.
അസം സംസ്ഥാനത്ത് നിന്ന് ഒരു ബോക്സ് ഹെറോയിൻ 30,000 രൂപ നിരക്കിൽ വാങ്ങി കേരളത്തിൽ 50,000 രൂപയ്ക്ക് വിൽപ്പന നടത്തി മടങ്ങുന്നതായിരുന്നു ഇവരുടെ രീതി. ജില്ലയിൽ ഇത്രയും വലിയ ഹെറോയിൻ വേട്ട ആദ്യമായാണെന്ന് പോലീസ് വ്യക്തമാക്കി.
പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, ആലുവ ഡിവൈഎസ്പി ബാബുക്കുട്ടൻ, ഇൻസ്പെക്ടർ എ. രമേശ് എന്നിവരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ശ്യാം, അജിത് കുമാർ, ജിഷ്ണു രാജ്, വിജു, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.എ അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എ അഫ്സൽ, ബെന്നി ഐസക്ക്, റോബിൻ ജോയി, മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, മനോജ്, ലിൻസൺ, അബ്ദുൾ അസീസ്, സി.പി.ഒമാരായ മുഹമ്മദ് ഷാഹിൻ, അജിത തിലകൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
