തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കൂടിയായ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിന് പിന്നാലെ തലസ്ഥാനത്ത് വൻ സംഘർഷാവസ്ഥ. റെയ്ഡ് പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയ സംഭവത്തിൽ 10 പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണി, പാളയം സന്തോഷ്, ആദർശ് എന്നിവരുള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് പൊലീസ് സിപിഎം നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്. തിരിച്ചറിഞ്ഞ പ്രതികളിൽ പലരും പാർട്ടി ഓഫീസുകളിൽ തുടരുന്നുണ്ടെന്ന വിവരവും പൊലീസ് പുറത്തുവിട്ടു.
സിഎംആർഎൽ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടായിരുന്നു ഇ.ഡി റെയ്ഡ്. തിരുവനന്തപുരത്തെ പിണറായി വിജയന്റെ വസതിയിൽ ഏഴ് മണിക്കൂറിലേറെ നീണ്ട പരിശോധനയ്ക്കു ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. ഇതിനിടെ വീടിന് മുന്നിൽ വലിയ തോതിൽ സിപിഎം പ്രവർത്തകർ തടിച്ചുകൂടുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തു.
ഉദ്യോഗസ്ഥർ വാഹനത്തിൽ മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വാഹനത്തിന്റെ ചില്ലുകൾ അടിച്ചുതകർത്തതായും, ഡ്രൈവർക്കും ചില ഇ.ഡി ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ഇ.ഡി പ്രത്യേക എഫ്ഐആർ രജിസ്റ്റർ ചെയ്യാനൊരുങ്ങുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തെ തുടർന്ന് പാളയം ഉൾപ്പെടെയുള്ള മേഖലകളിൽ വലിയ പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഭരണ മാറ്റത്തിന് പിന്നാലെ രാഷ്ട്രീയ സംഘർഷങ്ങൾ വർധിക്കുന്നുവെന്ന ആശങ്കയും ഉയരുന്നുണ്ട്. പൊതുസമൂഹത്തിൽ ഭീതിയും അനിശ്ചിതത്വവും സൃഷ്ടിക്കുന്ന തരത്തിലേക്ക് പ്രതിഷേധങ്ങൾ മാറരുതെന്നാണ് വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആവശ്യം.
അതേസമയം, കേന്ദ്ര ഏജൻസികളുടെ നടപടിക്കെതിരെ സിപിഎം സംസ്ഥാന വ്യാപക പ്രതിഷേധം തുടരുകയാണ്. ഡൽഹിയിലും കേരളത്തിലെ വിവിധ ജില്ലകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. കേന്ദ്രസർക്കാർ രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായാണ് ഇ.ഡിയെ ഉപയോഗിക്കുന്നതെന്നാണ് സിപിഎം ആരോപണം.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. സാമൂഹിക മാധ്യമങ്ങളിലൂടെയും തലസ്ഥാന നഗരിയിലൂടെയും വ്യാപകമായി പ്രചരിക്കുന്ന ആക്രമണ ദൃശ്യങ്ങൾ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയ്ക്കും വിവാദങ്ങൾക്കും വഴിവച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് സമാധാനാന്തരീക്ഷം നിലനിർത്താൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, പൊലീസ് നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു