സിബിഎസ്ഇ ഒഎസ്എം വിവാദം: വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
വിദ്യാർഥികളുടെ ആശങ്കകൾ ഉടൻ പരിഹരിക്കും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ധർമേന്ദ്ര പ്രധാൻ
ന്യൂഡൽഹി:സിബിഎസ്ഇ പരീക്ഷാ മൂല്യനിർണ്ണയത്തിനായി ഏർപ്പെടുത്തിയ പുതിയ ഓൺ-സ്ക്രീൻ മാർക്കിങ് (ഒഎസ്എം) സംവിധാനത്തിലെ വ്യാപക പിഴവുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. സംവിധാനം നടപ്പിലാക്കിയതിലുണ്ടായ വീഴ്ചകളുടെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുണ്ടായ ആശങ്കകൾ എത്രയും വേഗം പരിഹരിക്കുമെന്നും, ക്രമക്കേടുകൾക്ക് കാരണക്കാരായവരെ കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
"ഈ പ്രശ്നത്തിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. ഇതിനൊരു ശാശ്വത പരിഹാരം ഞങ്ങൾ കണ്ടെത്തും. ഞങ്ങളുടെ ഉദ്യോഗസ്ഥരെല്ലാം ഈ വിഷയത്തിൽ സജീവമായി ഇടപെടുന്നുണ്ട്," അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പുതിയ സംവിധാനത്തിനെതിരെ രാജ്യവ്യാപകമായി വിദ്യാർഥികളുടെയും പ്രതിപക്ഷത്തിന്റെയും ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം.
അതേസമയം, ഓൺ-സ്ക്രീൻ മാർക്കിങ് എന്ന സംവിധാനത്തെ മന്ത്രി ശക്തമായി ന്യായീകരിച്ചു. സാങ്കേതികമായി ഏറെ മികച്ചതും, ആഗോളതലത്തിൽ തന്നെ നിരവധി പ്രമുഖ സ്ഥാപനങ്ങൾ വിജയകരമായി ഉപയോഗിക്കുന്നതുമായ രീതിയാണിത്. പൂർണമായും വിദ്യാർഥികളുടെ നന്മയ്ക്കായി രൂപകൽപ്പന ചെയ്ത ഈ സംവിധാനം നടപ്പിലാക്കുന്നതിൽ എന്തെങ്കിലും വീഴ്ചകളോ അട്ടിമറിയോ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ഉന്നയിച്ച രാഷ്ട്രീയ ആരോപണങ്ങൾക്കും മന്ത്രി മറുപടി നൽകി. "രാഷ്ട്രീയം നമുക്ക് പിന്നീട് ചർച്ച ചെയ്യാം. നിലവിൽ നമ്മുടെ പ്രധാന മുൻഗണന വിദ്യാർഥികളുടെ മാനസിക സംഘർഷം കുറയ്ക്കുകയും അവർക്ക് നീതി ഉറപ്പാക്കുകയുമാണ്," ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.
പുതിയ ഒഎസ്എം സംവിധാനത്തിലെ സാങ്കേതിക തകരാറുകൾ കാരണം നിരവധി വിദ്യാർഥികളുടെ ഫലത്തിൽ അപാകതകൾ വന്നിട്ടുണ്ടെന്ന പരാതികൾക്കിടെയാണ് ട്രൂ ലെൻസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഈ വിഷയം ജനശ്രദ്ധയിൽ കൊണ്ടുവന്നത്. വരും ദിവസങ്ങളിൽ വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് കൂടുതൽ ഇടപെടലുകൾ ഉണ്ടാകുമെന്നാണ് സൂചന.