തിരുവനന്തപുരം: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വമ്പൻ വിജയത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു ദശാബ്ദത്തിനുശേഷമാണ് യു.ഡി.എഫ് വീണ്ടും സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്. തിരഞ്ഞെടുപ്പിൽ 140 അംഗ നിയമസഭയിൽ 102 സീറ്റുകൾ നേടി യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം സ്വന്തമാക്കിയതോടെയാണ് മുഖ്യമന്ത്രിപദത്തിലേക്ക് വി.ഡി. സതീശന്റെ വഴി തെളിഞ്ഞത്.
2021 മുതൽ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ, സർക്കാരിനെതിരെ ശക്തമായ രാഷ്ട്രീയ പോരാട്ടങ്ങൾ നയിച്ച നേതാവെന്ന നിലയിൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു. അഴിമതി ആരോപണങ്ങൾ, സാമ്പത്തിക പ്രതിസന്ധി, ഭരണപരമായ വീഴ്ചകൾ തുടങ്ങിയ വിഷയങ്ങളിൽ നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ നിലപാടുകൾ സ്വീകരിച്ച അദ്ദേഹം യു.ഡി.എഫിന്റെ പ്രധാന മുഖമായി മാറുകയായിരുന്നു.
1964 മെയ് 31ന് എറണാകുളം ജില്ലയിലെ നെറ്റൂരിലാണ് വി.ഡി. സതീശൻ ജനിച്ചത്. കെ. ദാമോദര മേനോന്റെയും വി. വിലാസിനിയമ്മയുടെയും മകനാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്നത്. മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ ചെയർമാനായും കെ.എസ്.യു, എൻ.എസ്.യു.ഐ സംഘടനകളിലും സജീവമായി പ്രവർത്തിച്ചു. പിന്നീട് അഭിഭാഷകനായും പ്രവർത്തിച്ചു.
2001ലാണ് ആദ്യമായി പറവൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 2006, 2011, 2016, 2021, 2026 തെരഞ്ഞെടുപ്പുകളിലും തുടർച്ചയായി വിജയിച്ച് സംസ്ഥാന രാഷ്ട്രീയത്തിലെ ശക്തനായ നേതാവായി മാറി. സംഘടനാ തലത്തിൽ കോൺഗ്രസിൽ പുതിയ തലമുറ നേതാക്കളെ മുന്നോട്ടുകൊണ്ടുവരുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.
2021ൽ പ്രതിപക്ഷ നേതാവായതിന് ശേഷം യു.ഡി.എഫിനെ പുനഃസംഘടിപ്പിക്കാനും പൊതുജനങ്ങളുമായി കൂടുതൽ അടുക്കാനും അദ്ദേഹം ശ്രമിച്ചു. സർക്കാരിനെതിരായ ശക്തമായ വിമർശനങ്ങളും ജനകീയ വിഷയങ്ങളിലെ ഇടപെടലുകളും വി.ഡി. സതീശന് വലിയ ജനപിന്തുണ നേടിക്കൊടുത്തു. യുവാക്കളിലും മധ്യവർഗ്ഗ വിഭാഗങ്ങളിലും അദ്ദേഹത്തിന് സ്വീകാര്യത വർധിച്ചതും തിരഞ്ഞെടുപ്പ് വിജയത്തിൽ നിർണായകമായി.
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന വി.ഡി. സതീശന് മുന്നിൽ സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പരിഷ്കാരങ്ങൾ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വലിയ വെല്ലുവിളികളാണ് കാത്തിരിക്കുന്നത്. അതേസമയം, യു.ഡി.എഫിന്റെ തിരിച്ചുവരവ് സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന പ്രതീക്ഷയും ശക്തമാണ്.