കോഴിക്കോട്: സ്കൂൾ പരിസരങ്ങളിൽ പുകയില ഉത്പന്നങ്ങളുടെ വിൽപ്പന തടയുന്നതിനുള്ള നിലവിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. നിലവിൽ പ്രാബല്യത്തിലുള്ള 100 മീറ്റർ നിരോധന പരിധി 500 മീറ്ററായി ഉയർത്തണമെന്ന നിർദ്ദേശത്തിൽ സർക്കാരിന്റെ നയപരമായ നിലപാട് വ്യക്തമാക്കാൻ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
വെസ്റ്റ് ഹിൽ റസ്റ്റ് ഹൗസിൽ ജൂണിൽ നടക്കുന്ന സിറ്റിംഗിലാണ് കേസ് വീണ്ടും പരിഗണിക്കുക. വിദ്യാർത്ഥികൾക്ക് ലഹരി വസ്തുക്കൾ എളുപ്പത്തിൽ ലഭിക്കുന്ന സാഹചര്യം വർധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് നടപടി.
100 മീറ്റർ എന്ന നിലവിലെ
പരിധി വളരെ കുറവാണെന്നും, അതുകൊണ്ട് സ്കൂളുകൾക്ക് സമീപം തന്നെ പുകയില ഉത്പന്നങ്ങളും മറ്റു ലഹരി വസ്തുക്കളും ലഭ്യമാകുന്ന അവസ്ഥ തുടരുകയാണെന്നും പരാതിയിൽ പറയുന്നു. ഭാവിതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ നിലവിലെ നിയമങ്ങളിൽ അടിയന്തര ഭേദഗതി അനിവാര്യമാണെന്നും പരാതിക്കാരനായ പ്രൊഫ. വർഗീസ് മാത്യു ആവശ്യപ്പെട്ടു.
സ്കൂൾ പരിസരങ്ങളിൽ ലഹരി ഉപയോഗവും പുകയില ഉത്പന്നങ്ങളുടെ വ്യാപനവും വർധിക്കുന്ന സാഹചര്യത്തിൽ ശക്തമായ നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യം നേരത്തെയും വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നിരുന്നു. വിദ്യാർത്ഥികളുടെ ആരോഗ്യവും ഭാവിയും സംരക്ഷിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യവും ശക്തമാകുകയാണ്.