തിരുവനന്തപുരം: സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്നാം ദിനം സംസ്ഥാനത്തെ പുതിയ യു.ഡി.എഫ് സർക്കാരിന്റെ വകുപ്പുവിഭജനം പൂർത്തിയായി. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച പട്ടിക മുഖ്യമന്ത്രി വി.ഡി.സതീശൻ ഗവർണർക്ക് കൈമാറി. ധനം, നിയമം തുടങ്ങിയ സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി വി.ഡി.സതീശൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പിന്റെ ചുമതല ലഭിച്ചപ്പോൾ, കെ. മുരളീധരൻ ആരോഗ്യം, ദേവസ്വം വകുപ്പുകൾ ഏറ്റെടുക്കും.
റവന്യൂ വകുപ്പിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് എ.പി. അനിൽകുമാറിന് റവന്യൂ വകുപ്പിന്റെ ചുമതല നൽകി. അവസാന നിമിഷം വരെ റവന്യൂ വകുപ്പ് ലഭിക്കുമെന്ന് കരുതിയിരുന്ന കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന് വൈദ്യുതി വകുപ്പാണ് ലഭിച്ചത്. ഫിഷറീസ് വകുപ്പ് ഷിബു ബേബി ജോണിന് നൽകണമെന്ന ലത്തീൻ സഭയുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ല. പകരം മുസ്ലീം ലീഗ് നേതാവ് വി.ഇ. അബ്ദുൽ ഗഫൂറിന് ഈ വകുപ്പ് നൽകി. ഇതിന് പകരമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് വേണമെന്ന ലീഗിന്റെ ആവശ്യത്തിന് കോൺഗ്രസ് വഴങ്ങിയില്ല. പുതുതായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പിന്റെ ചുമതല നിലവിൽ ആർക്കും നൽകിയിട്ടില്ല. വകുപ്പ് വിഭജനത്തിൽ യാതൊരു തർക്കവുമില്ലെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.
മന്ത്രിമാരും അവർക്ക് ലഭിച്ച വകുപ്പുകളും:
വി.ഡി.സതീശൻ (മുഖ്യമന്ത്രി): ധനം, നിയമം, തുറമുഖം, വിമാനത്താവളം, മെട്രോ റെയിൽ
രമേശ് ചെന്നിത്തല:ആഭ്യന്തരം, വിജിലൻസ്, ജയിൽ, ഫയർ ആൻഡ് റെസ്ക്യൂ, കയർ
കെ.മുരളീധരൻ: ആരോഗ്യം, ദേവസ്വം
എ.പി.അനിൽകുമാർ: റവന്യൂ
സണ്ണി ജോസഫ്: വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററികാര്യം
പി.കെ.കുഞ്ഞാലിക്കുട്ടി: വ്യവസായം, ഐടി
ബിന്ദു കൃഷ്ണ: തൊഴിൽ, വനിതാ ശിശുക്ഷേമം
എം.ലിജു:സഹകരണം, എക്സൈസ്
പി.സി.വിഷ്ണുനാഥ്: ടൂറിസം, സാംസ്കാരികം, സിനിമ
ടി.സിദ്ദിഖ്: കൃഷി, വെയർഹൗസിങ് കോർപറേഷൻ
റോജി എം ജോൺ: ഉന്നതവിദ്യാഭ്യാസം
ഒ.ജെ.ജനീഷ്: കായികം, യുവജനക്ഷേമം, റജിസ്ട്രേഷൻ
കെ.എ.തുളസി: പിന്നാക്ക ക്ഷേമം
വി.ഇ.അബ്ദുൾ ഗഫൂർ: ഫിഷറീസ്, സാമൂഹ്യക്ഷേമം
പി.കെ.ബഷീർ: പൊതുമരാമത്ത്
കെ.എം.ഷാജി: തദ്ദേശഭരണം
എൻ.ഷംസുദീൻ: പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ വികസനം
മോൻസ് ജോസഫ്: ജലവിഭവം, ഭവനനിർമാണം
ഷിബു ബേബി ജോൺ: വനം, നൈപുണ്യവികസനം
സി.പി.ജോൺ:ഗതാഗതം
അനൂപ് ജേക്കബ്: ഭക്ഷ്യം സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി