കോഴിക്കോട്: കേരളത്തിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതിയ ടോൾ പ്ലാസകൾ പ്രവർത്തനം ആരംഭിച്ചതോടെ വ്യാജ ഫാസ്റ്റാഗ് തട്ടിപ്പുകളും സംസ്ഥാനത്ത് വ്യാപകമാകുന്നതായി റിപ്പോർട്ടുകൾ. ടോൾ പ്ലാസകൾക്ക് സമീപം താൽക്കാലിക കിയോസ്‌കുകൾ സ്ഥാപിച്ച് മിനിറ്റുകൾക്കകം ഫാസ്റ്റാഗ് നൽകി വാഹന ഉടമകളെ ചതിക്കുന്ന സംഘങ്ങൾ സജീവമാണെന്ന പരാതിയാണ് വിവിധ ജില്ലകളിൽ നിന്ന് ഉയരുന്നത്.
“ഉടൻ ഫാസ്റ്റാഗ്”, “വെയിറ്റിംഗ് ഇല്ല”, “കുറഞ്ഞ നിരക്കിൽ വാർഷിക പാസ്” തുടങ്ങിയ വാഗ്ദാനങ്ങളുമായാണ് തട്ടിപ്പുകാർ വാഹന ഉടമകളെ സമീപിക്കുന്നത്. തിരക്കേറിയ ടോൾ പ്ലാസകൾക്ക് സമീപം ചെറിയ സ്റ്റാളുകളിലോ കിയോസ്‌കുകളിലോ ഇരുന്ന് ഫാസ്റ്റാഗ് വിതരണം ചെയ്യുന്നവർ അടുത്ത ദിവസം തന്നെ അവിടെ നിന്ന് അപ്രത്യക്ഷമാകുന്നതായും പരാതികളുണ്ട്.
പലർക്കും യഥാർത്ഥമാണെന്ന് തോന്നിപ്പിക്കുന്ന ടാഗുകളാണ് നൽകുന്നത്. എന്നാൽ കുറച്ച് ദിവസങ്ങൾക്കകം ടാഗ് ബ്ലോക്ക് ആവുകയും ടോൾ പ്ലാസകളിൽ പ്രവർത്തിക്കാതാകുകയും ചെയ്യുന്നതായാണ് വാഹന ഉടമകൾ പറയുന്നത്. ചിലർക്ക് ബാങ്ക് അക്കൗണ്ടിൽ നിന്ന് അനധികൃതമായി പണം പിന്‍വലിക്കപ്പെട്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കേരളത്തിലെ വിവിധ ദേശീയപാതകളിൽ പുതുതായി ടോൾ പ്ലാസകൾ വന്നതോടെ ഫാസ്റ്റാഗ് എടുക്കാൻ തിരക്ക് വർധിച്ചതാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്. പ്രത്യേകിച്ച് ദീർഘദൂര യാത്ര ചെയ്യുന്ന സ്വകാര്യ വാഹന ഉടമകളെയും ടൂറിസ്റ്റ് വാഹനങ്ങളെയും ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടക്കുന്നത്.
ഫാസ്റ്റാഗ് വാർഷിക പാസിന്റെ പേരിലും വ്യാപക തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 3,000 രൂപയ്ക്ക് ഒരു വർഷം അല്ലെങ്കിൽ 200 യാത്രകൾ എന്ന പേരിൽ വ്യാജ വെബ്സൈറ്റുകളും സോഷ്യൽ മീഡിയ ലിങ്കുകളും ഉപയോഗിച്ച് പണം തട്ടുകയാണ് സൈബർ സംഘങ്ങൾ. ഗൂഗിൾ സെർച്ചിൽ ഔദ്യോഗിക സൈറ്റുകളെപ്പോലെ തോന്നുന്ന വ്യാജ ലിങ്കുകൾ പ്രത്യക്ഷപ്പെടുന്നതും ആളുകളെ കുടുക്കുന്ന പ്രധാന മാർഗമാണ്.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) നൽകിയ മുന്നറിയിപ്പിൽ, ഫാസ്റ്റാഗ് വാങ്ങേണ്ടവർ ഔദ്യോഗിക ബാങ്കുകളിലൂടെയോ അംഗീകൃത പോയിന്റ് ഓഫ് സെയിൽ കേന്ദ്രങ്ങളിലൂടെയോ മാത്രമേ ടാഗ് എടുക്കാവൂ എന്ന് വ്യക്തമാക്കുന്നു. വാർഷിക ഫാസ്റ്റാഗ് പാസുകൾ ‘രാജ്മാർഗ് യാത്ര’ (Rajmarg Yatra) മൊബൈൽ ആപ്പ് വഴിമാത്രമാണ് ലഭ്യമാകുന്നതെന്നും മറ്റ് വെബ്സൈറ്റുകൾ, വാട്സ്ആപ്പ് ലിങ്കുകൾ, ടെലഗ്രാം ഗ്രൂപ്പുകൾ, സോഷ്യൽ മീഡിയ പേജുകൾ എന്നിവ വഴി ലഭിക്കുന്ന ഓഫറുകൾ മുഴുവൻ സംശയത്തോടെ കാണണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
തട്ടിപ്പിലൂടെ വാഹന ഉടമകളുടെ ബാങ്ക് വിവരങ്ങൾ, വാഹന രജിസ്ട്രേഷൻ വിവരങ്ങൾ, വ്യക്തിഗത ഡാറ്റ എന്നിവ കൈക്കലാക്കി ദുരുപയോഗം ചെയ്യുന്ന സംഭവങ്ങളും വർധിക്കുകയാണ്. നിരവധി പരാതികൾ ദേശീയ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെയും (I4C) സൈബർ പോലീസിന്റെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
സംശയകരമായ ഫാസ്റ്റാഗ് സ്റ്റാളുകളിൽ നിന്ന് ടാഗ് വാങ്ങരുത്, ക്യുആർ കോഡ് സ്കാൻ ചെയ്യാൻ ആവശ്യപ്പെടുന്ന അനധികൃത ലിങ്കുകൾ ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങളാണ് അധികൃതർ നൽകുന്നത്.
സംസ്ഥാനത്ത് ടോൾ പ്ലാസകൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പരിശോധനയും കർശന നിയന്ത്രണവും വേണമെന്ന ആവശ്യം ശക്തമാകുകയാണ്. യാത്രക്കാരെ ചൂഷണം ചെയ്യുന്ന ഇത്തരം തട്ടിപ്പുസംഘങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം വാഹന ഉടമകളിൽ നിന്ന് ഉയരുന്നുണ്ട്.