ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തിയ കേസ്; മൂന്നുപേർ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ
ആലുവ: ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തുകയും മതസ്പർദ്ധ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണമാലി സൂത്തംപറമ്പിൽ പ്രവീൺ ജേക്കബ് (38), മാറമ്പിള്ളി തെക്കയിൽ വീട്ടിൽ മനാഫ് (52), മാറമ്പിള്ളി ചുള്ളിക്കാട് വീട്ടിൽ ഷിയാസ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി മഞ്ജു ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ആലുവ തുരുത്തിലുള്ള ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന കോളാമ്പി അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ആലുവ ഇൻസ്പെക്ടർ കെ.ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ ജോസി എം. ജോൺസൺ, സജീഷ്, അബ്ദുൾ റഹ്മാൻ, എഎസ്ഐമാരായ സ്വപ്ന, അബ്ദുൽ ജലീൽ, സിപിഒമാരായ മുഹമ്മദ് അമീർ, മാഹിൻ ഷാ അബൂബക്കർ, ചന്ദ്രകാന്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. മുഖ്യപ്രതിക്കായി തിരച്ചിൽ ശക്തമാക്കിയതായി പോലീസ് അറിയിച്ചു.