കരിമ്പുഴ:കരിമ്പുഴ ഒന്നാം പഞ്ചായത്തിലെ ആറ്റാശ്ശേരി വാർഡിൽ ഉൾപ്പെടുന്ന കിഴക്കുംപുറം മണ്ണാത്തിപ്പാറയിൽ നടക്കുന്ന ചെക്ക് ഡാം നിർമ്മാണത്തിൽ വൻ അഴിമതിയും ക്രമക്കേടുമെന്ന് ബി.ജെ.പി. കരിമ്പുഴ പഞ്ചായത്ത് കമ്മിറ്റി. നിർമ്മാണ പ്രവർത്തനങ്ങൾ സുതാര്യമല്ലെന്നും പി.എം.കെ.എസ്.വൈ (PMKSY-WDC 2.0) മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് പണി നടക്കുന്നതെന്നും കമ്മിറ്റി ആരോപിച്ചു.
നിർമ്മാണ സ്ഥലത്ത് നിർബന്ധമായും സ്ഥാപിക്കേണ്ട 'സിറ്റിസൺ ഇൻഫർമേഷൻ ബോർഡ്' ഇതുവരെ സ്ഥാപിച്ചിട്ടില്ല. പദ്ധതിയുടെ വിശദാംശങ്ങൾ ജനങ്ങളിൽ നിന്ന് രഹസ്യമാക്കി വെച്ചിരിക്കുകയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് അപ്പീൽ അതോറിറ്റിയുടെ നിയമപരമായ പരിശോധനകൾ നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലം വരുന്നത് വരെ കാത്തുനിൽക്കാതെ തിരക്കിട്ട് പണി പൂർത്തിയാക്കാൻ കാണിക്കുന്ന അമിതാവേശം വൻ സാമ്പത്തിക ക്രമക്കേടുകൾക്ക് വഴിയൊരുക്കുന്നതായി സംശയിക്കുന്നതായി ബി.ജെ.പി ചൂണ്ടിക്കാട്ടി.
വിവരങ്ങൾ പങ്കുവെക്കാൻ അധികൃതർ മടിക്കുന്നതും നിർമ്മാണം അതിവേഗം നടത്തുന്നതും ഉദ്യോഗസ്ഥരും സമിതിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും നേതാക്കൾ ആരോപിച്ചു. പ്രസ്തുത പദ്ധതിയിൽ സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ ഉന്നത ഉദ്യോഗസ്ഥരും വിജിലൻസും അടിയന്തരമായി ഇടപെടണമെന്ന് ബിജെപി കരിമ്പഴ പഞ്ചായത്ത് കമ്മിറ്റി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
നിയമപരമായ പരിശോധനകൾക്ക് മുൻഗണന നൽകിക്കൊണ്ട് പദ്ധതിയിലെ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിൽ ഏരിയ കമ്മിറ്റി പ്രസിഡൻ്റ് കെ. പ്രേംകുമാർ, അരുൺ കെ.പി, മണികണ്ഠൻ കെ, സുന്ദരനാശാൻ, പത്മകുമാർ പി, സുജിത് സി തുടങ്ങിയവർ പങ്കെടുത്തു.