ഭാരതീയ മസ്ദൂർ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ. അജിത്ത് അന്തരിച്ചു
തിരുവനന്തപുരം, ആഗസ്റ്റ് 4: ഭാരതീയ മസ്ദൂർ സംഘം (ബി.എം.എസ്) കേരള സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ. അജിത്ത് (56) അന്തരിച്ചു. കാൻസർ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു അന്ത്യം.
ദീർഘകാലമായി ബി.എം.എസ് പ്രസ്ഥാനത്തിന്റെ സജീവ നേതാവായിരുന്ന ജി.കെ. അജിത്ത് സംഘടനയുടെ പ്രവർത്തന വ്യാപനത്തിലും തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പങ്കുവഹിച്ചു. എൻജിനീയറിംഗ് മേഖലയിൽ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച ശേഷം മുഴുവൻ സമയ പ്രവർത്തകനായി ബി.എം.എസ് പ്രവർത്തനരംഗത്തേക്ക് എത്തുകയായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ വെള്ളറട സ്വദേശിയായ അദ്ദേഹം ജീവിതം മുഴുവൻ സംഘടനാ പ്രവർത്തനത്തിനും തൊഴിലാളി സമൂഹത്തിന്റെ ക്ഷേമത്തിനുമായി സമർപ്പിച്ചു. ഭാരതീയ മസ്ദൂർ സംഘത്തിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ട്രഷറർ, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷമാണ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്.
എ.ബി.വി.പി. വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെയായിരുന്നു പൊതുപ്രവർത്തന രംഗത്തേക്കുള്ള പ്രവേശനം. പിന്നീട് ബി.എം.എസ് കേരളത്തിന്റെ സംസ്ഥാന ട്രഷററായും സംസ്ഥാന ജനറൽ സെക്രട്ടറിയായും സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.
ഭാര്യ: വിധു എസ് നായർ (ഏഷ്യാനെറ്റ് ). മക്കൾ:ഡോക്ടർ പൂജ ,പുണ്യ .
2026 ഓഗസ്റ്റ് വൈകിട്ട് 4 മണിവരെ തിരുവനന്തപുരം ബി.എം.എസ് ജില്ലാ ഓഫീസിലും, തുടർന്ന് വട്ടിയൂർക്കാവിലെ വസതിയിലും പൊതുദർശനത്തിന് സൗകര്യമൊരുക്കും. ആഗസ്റ്റ് 5 രാവിലെ 11 മണിവരെ വട്ടിയൂർക്കാവ് വസതിയിൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് തൈക്കാട് ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.
ജി.കെ. അജിത്തിന്റെ നിര്യാണത്തിൽ വിവിധ തൊഴിലാളി, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്ന് അനുശോചന സന്ദേശങ്ങളിൽ ചൂണ്ടിക്കാട്ടി.
Tags:
Keralam