കേരളത്തിൽ ജൻ ഔഷധി മരുന്നുകൾക്ക് ക്ഷാമം; സുവിധ നാപ്കിനും ലഭ്യമല്ല — വിതരണ പ്രതിസന്ധിയിൽ പദ്ധതി തളരുന്നു
പ്രധാൻ മന്ത്രി ഭാരതിയ ജൻ ഔഷദി പരിയോജന പദ്ധതിയിലൂടെ സാധാരണ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള മരുന്നുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിച്ചെങ്കിലും, കേരളത്തിൽ ഈ പദ്ധതിക്ക് ഗുരുതര വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്. സംസ്ഥാനത്തെ നിരവധി ജൻ ഔഷധി കേന്ദ്രങ്ങളിൽ അത്യാവശ്യ മരുന്നുകൾ പോലും ലഭ്യമല്ലെന്ന പരാതി ശക്തമാകുകയാണ്.
കേന്ദ്ര സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ സുവിധ സാനിറ്ററി നാപ്കിൻ പോലും കേരളത്തിലെ പല ജൻ ഔഷധി സ്റ്റോറുകളിലും ലഭ്യമല്ല. സ്ത്രീകൾക്ക് കുറഞ്ഞ വിലയിൽ ശുചിത്വ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി വിതരണ തടസങ്ങൾ മൂലം ഫലപ്രാപ്തി നഷ്ടപ്പെടുന്നുവെന്നാണ് വിലയിരുത്തൽ.
ഈ പ്രതിസന്ധിയുടെ പ്രധാന കാരണമായി ഉയരുന്നത് കേരളത്തിലെ ഉയർന്ന ലോഡിംഗ്-അൺലോഡിംഗ് ചാർജുകളും ഗതാഗത ചെലവുകളും തന്നെയാണ്. ചുമട്ടുതൊഴിലാളികളുടെ ഉയർന്ന ചാർജുകൾ കാരണം ഡിസ്ട്രിബ്യൂട്ടർമാർക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുന്നു. ചെറിയ ലാഭവിഹിതത്തിൽ പ്രവർത്തിക്കുന്ന ജൻ ഔഷധി വിതരണ ശൃംഖലയ്ക്ക് ഈ ചെലവ് വഹിക്കുക ഏറെ ബുദ്ധിമുട്ടാണ്.
ഇതോടെ കേരളത്തിലെ മിക്ക ജൻ ഔഷധി കേന്ദ്രങ്ങളും ഔദ്യോഗിക വിതരണ ശൃംഖലയിൽ നിന്ന് മരുന്നുകൾ ലഭിക്കാത്ത സാഹചര്യത്തിൽ, ലോക്കൽ ഡിസ്ട്രിബ്യൂട്ടർമാരിൽ നിന്ന് ജനറിക് പ്രോഡക്ടുകൾ വാങ്ങാൻ നിർബന്ധിതരാകുകയാണ്. പദ്ധതി ലക്ഷ്യമിടുന്ന കേന്ദ്രീകൃത വിതരണ സംവിധാനത്തിന് പുറത്തേക്ക് മാറേണ്ടി വരുന്നത് ജൻ ഔഷധി പദ്ധതിയുടെ അടിസ്ഥാന ആശയത്തെയും ബാധിക്കുന്നതായി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഡിസ്ട്രിബ്യൂട്ടർമാർ സ്വന്തം പണം മുടക്കി സ്റ്റോക്ക് നിലനിർത്തേണ്ട അവസ്ഥയും പ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നു. ഇതിന്റെ ആഘാതം നേരിട്ട് അനുഭവിക്കുന്നത് സാധാരണ രോഗികളാണ്. പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്ക് സ്ഥിരമായി മരുന്നുകൾ ആവശ്യമായവർ കൂടുതൽ വില നൽകി ജനറിക് അല്ലെങ്കിൽ ബ്രാൻഡഡ് മരുന്നുകൾ വാങ്ങേണ്ട സാഹചര്യമാണിപ്പോൾ.
ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ഉറപ്പാക്കാൻ ലക്ഷ്യമിട്ട പദ്ധതികൾ ഭൂതലത്തിൽ വിജയിക്കണമെങ്കിൽ വിതരണ മേഖലയിലെ തടസ്സങ്ങൾ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്നാണ് പൊതുജനങ്ങളും ആരോഗ്യരംഗത്തെ വിദഗ്ധരും ആവശ്യപ്പെടുന്നത്. കേരളത്തിൽ ജൻ ഔഷധി പദ്ധതിയെ രക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നതാണ് പൊതുവായ അഭിപ്രായം