കോഴിക്കോട്: ടാക്സി പെർമിറ്റില്ലാതെ റാപ്പിഡോ ആപ്പിലൂടെ യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്ന ടു വീലർ ബൈക്ക് ടാക്സികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബി.എം.എസ് ഓട്ടോ തൊഴിലാളി യൂണിയൻ. പാലാഴി ഹൈലൈറ്റ് മാൾ ഓട്ടോ യൂണിയൻ ചേർന്ന യോഗത്തിലാണ് പ്രതിഷേധം രേഖപ്പെടുത്തുകയും വിഷയത്തിൽ ശക്തമായ പ്രതിഷേധവും പ്രതിരോധ നടപടികളും സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്തത്.
വ്യാഴാഴ്ച രാത്രി ഹൈലൈറ്റ് മാളിന് മുന്നിൽ ഉണ്ടായ സംഭവത്തെ യോഗം അതീവ ഗൗരവത്തോടെയാണ് വിലയിരുത്തിയത്. അനധികൃതമായി യാത്രക്കാരെ കയറ്റാൻ ശ്രമിച്ച റാപ്പിഡോ റൈഡറെ തടയാൻ ശ്രമിച്ച പഞ്ചായത്ത്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ അംഗീകാരമുള്ള ഹൈലൈറ്റ് ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളികൾക്ക് നേരെ ആക്രമണമുണ്ടായതായി യൂണിയൻ ആരോപിച്ചു.
പ്രശ്നം മനപ്പൂർവം സൃഷ്ടിക്കുന്നതിനായി പുറത്തുനിന്ന് ഗുണ്ടാസംഘങ്ങളെ വിളിച്ചുവരുത്തുകയും ചില ഓൺലൈൻ യൂട്യൂബർമാരെ സ്ഥലത്തെത്തിച്ച് സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തതായി ബി.എം.എസ് ആരോപിച്ചു. സംഭവത്തിൽ പന്തീരാങ്കാവ് പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചർച്ചയിലൂടെ പ്രശ്നം താൽക്കാലികമായി പരിഹരിക്കുകയുമായിരുന്നു.
ടാക്സി പെർമിറ്റില്ലാതെ അനധികൃതമായി സർവീസ് നടത്തുന്ന റാപ്പിഡോ ബൈക്ക് ടാക്സികൾക്ക് എതിരെ ബി എം എസ് ജില്ലാ തലത്തിൽ ശക്തമായ പ്രതിരോധവും നിയമനടപടികളും സ്വീകരിക്കുമെന്ന് യൂണിയൻ അറിയിച്ചു. വരും ദിവസങ്ങളിൽ ജില്ലാ തലത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ യൂണിറ്റ് സെക്രട്ടറി സനോജ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ട്രഷറർ ആഷിൽ ചന്ദ്രൻ സ്വാഗതം പറഞ്ഞു. ബി.എം.എസ് മേഖലാ സെക്രട്ടറി വിശ്വനാഥൻ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു . മേഖലാ കമ്മിറ്റി അംഗങ്ങളായ സുമേഷ്, സനിൽ ലാൽ, പദ്മജൻ എന്നിവർ സംസാരിച്ചു.
#Kozhikode #Palazhi #Rapido #BikeTaxi #AutoWorkers #BMS #HiliteMall #KeralaNews #TrueLensMalayalam