കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തണമെന്ന ആവശ്യം കെ.എസ്.ആർ.ടി.സി ജീവനക്കാർ നിരസിച്ചതിനെ തുടർന്ന് യുവതി ബസിന്റെ ചില്ല് അടിച്ചുതകർത്ത സംഭവം കോഴിക്കോട് ശ്രദ്ധേയമായി. കോഴിക്കോട് ലുലു മാളിന് സമീപമാണ് സംഭവം നടന്നത്.
സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസ് ബസിൽ യാത്ര ചെയ്തിരുന്ന യുവതി, ലുലു മാളിന് സമീപം ബസ് നിർത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അവിടെ ഔദ്യോഗിക സ്റ്റോപ്പ് ഇല്ലാത്തതിനാൽ വാഹനം നിർത്താൻ കഴിയില്ലെന്ന് ഡ്രൈവറും കണ്ടക്ടറും വ്യക്തമാക്കിയതോടെയാണ് തർക്കം ആരംഭിച്ചത്.
സംഭവത്തിനിടെ യുവതി ബസ് ജീവനക്കാരുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും, മുഴുവൻ സംഭവവും മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. പിന്നാലെ ബസിനുള്ളിൽ ഉണ്ടായിരുന്ന ഗ്ലാസ് ബ്രേക്കിങ് ഹാമർ ഉപയോഗിച്ച് മുൻവശത്തെ ഡോറിന്റെ ചില്ല് അടിച്ചുതകർക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. “Can you stop the vehicle?” എന്ന് യുവതി ആവർത്തിച്ച് ആവശ്യപ്പെടുന്നതും, “സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വാഹനം നിർത്താൻ സാധിക്കില്ല” എന്ന് ജീവനക്കാർ വിശദീകരിക്കുന്നതും വീഡിയോയിൽ വ്യക്തമായി കേൾക്കാം.
സംഭവത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാരും യുവതിയും കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തി. ബസിന് സംഭവിച്ച നാശനഷ്ടത്തിന് 25,000 രൂപ നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിനെ തുടർന്ന് യുവതിയെ വിട്ടയച്ചതായാണ് പോലീസ് അറിയിച്ചത്.
സമൂഹമാധ്യമങ്ങളിൽ സംഭവത്തെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ഉയർന്ന വിദ്യാഭ്യാസവും ഇംഗ്ലീഷ് പരിജ്ഞാനവും പ്രകടിപ്പിക്കാൻ ശ്രമിക്കുന്നതിനെക്കാൾ പൊതുഗതാഗത നിയമങ്ങളെയും പൗരധർമ്മങ്ങളെയും മാനിക്കേണ്ടത് പ്രധാനമാണെന്ന അഭിപ്രായമാണ് പലരും ഉയർത്തുന്നത്. എല്ലാ ഇടങ്ങളിലും സൂപ്പർ ഫാസ്റ്റ് സർവീസുകൾ നിർത്തില്ലെന്ന പൊതുവായ ബോധം പോലും ഇല്ലാത്ത സമീപനം ഇന്നത്തെ ചില യുവതലമുറയുടെ ഉത്തരവാദിത്തക്കുറവിന്റെ ഉദാഹരണമാണെന്ന വിമർശനവും ശക്തമാണ്.