തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി മോഷണം, അനധികൃത വൈദ്യുതി കണക്ഷൻ, അനുമതിയില്ലാത്ത വൈദ്യുതി വേലി സ്ഥാപിക്കൽ എന്നിവയ്‌ക്കെതിരെ കർശന നടപടികളുമായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെ.എസ്.ഇ.ബി) രംഗത്ത്. നിയമലംഘനം കണ്ടെത്തിയാൽ വലിയ പിഴയും തടവുശിക്ഷയും ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വൈദ്യുതി നിയമപ്രകാരം വൈദ്യുതി മോഷണം ഗുരുതര കുറ്റമായാണ് കണക്കാക്കപ്പെടുന്നത്. മീറ്റർ മറികടന്ന് വൈദ്യുതി ഉപയോഗിക്കൽ, അനധികൃതമായി വൈദ്യുതി ലൈൻ വലിക്കൽ, ബിൽ ഒഴിവാക്കാനുള്ള ക്രമക്കേടുകൾ നടത്തൽ തുടങ്ങിയവ കണ്ടെത്താൻ സംസ്ഥാനത്തുടനീളം പരിശോധനകൾ ശക്തമാക്കിയതായി കെ.എസ്.ഇ.ബി അറിയിച്ചു.
പ്രത്യേകിച്ച് കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ തടയാനെന്ന പേരിൽ അനധികൃതമായി വൈദ്യുതി വേലി സ്ഥാപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം വൈദ്യുതി വേലികൾ മനുഷ്യജീവനും മൃഗങ്ങൾക്കും വലിയ അപകടസാധ്യത സൃഷ്ടിക്കുന്നതാണെന്നും മുന്നറിയിപ്പിൽ പറയുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃത വൈദ്യുതി ഉപയോഗവുമായി ബന്ധപ്പെട്ട അപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയത്. വൈദ്യുതി മോഷണം മൂലം ബോർഡിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നതോടൊപ്പം സാധാരണ ഉപഭോക്താക്കൾക്കും അധികഭാരം ഉണ്ടാകുന്നുവെന്നും കെ.എസ്.ഇ.ബി വിലയിരുത്തുന്നു.
നിയമവിരുദ്ധ വൈദ്യുതി ഉപയോഗം കണ്ടെത്തിയാൽ ഉടൻ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കുമെന്നും, പൊതുജനങ്ങളും ഇത്തരം സംഭവങ്ങളെക്കുറിച്ച് വിവരം കൈമാറണമെന്നും കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു.