കോഴിക്കോട്: ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുണ്ടായ ദാരുണ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവ് രജിൻലാലും മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അപകടത്തിൽ ആറുമാസം ഗർഭിണിയായ ഭാര്യ സോന സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു.
സംഭവം ആത്മഹത്യയോ അപകടമോ മറ്റേതെങ്കിലും ദുരൂഹ സാഹചര്യങ്ങളിലൂടെയോ ഉണ്ടായതാണോയെന്ന സംശയം ശക്തമാകുന്നതിനിടെ നിർണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. കാറിൽ സൂക്ഷിച്ചിരുന്ന പെട്രോൾ കത്തിയാണ് തീപിടിത്തമുണ്ടായതെന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തുന്നത്.
അപകടത്തിന് മണിക്കൂറുകൾക്ക് മുൻപ് സോന പെട്രോൾ പമ്പിൽ നിന്ന് കാനിൽ പെട്രോൾ വാങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പേരാമ്പ്ര–കോഴിക്കോട് റോഡിലെ യത്തീംഖാനയ്ക്ക് സമീപമുള്ള പമ്പിൽ നിന്നാണ് സോന പെട്രോൾ വാങ്ങിയത്. വെളുത്ത നിറത്തിലുള്ള കാനിൽ പെട്രോൾ നിറച്ച് ബാഗിൽ വെച്ച് പണം നൽകി മടങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
യാത്രയ്ക്കിടെ കാറിനുള്ളിൽ നിന്ന് പെട്രോളിന്റെ രൂക്ഷമായ മണം അനുഭവപ്പെട്ടതായും പിന്നീട് വലിയ ശബ്ദത്തോടെ തീ ആളിപ്പടർന്നതായുമാണ് രജിൻലാൽ മരിക്കുന്നതിന് മുൻപ് പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരുന്നത്.
സോന പെട്രോൾ വാങ്ങിയത് ഭർത്താവിന്റെ നിർദേശപ്രകാരമാണോ എന്നതും അന്വേഷണ വിഷയമാണ്. എന്നാൽ, ബന്ധുവിനൊപ്പം ടൗണിൽ പോയ സമയത്ത് സോന ഒറ്റയ്ക്കു മാറിപ്പോയി പെട്രോൾ വാങ്ങിയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതോടെ സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം കൂടുതൽ സങ്കീർണ്ണമായി.
വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് അപകടം നടന്നത്. കക്കറമുക്ക് ജംക്ഷന് സമീപം സഞ്ചരിച്ചുകൊണ്ടിരുന്ന കാർ പെട്ടെന്ന് തീപിടിക്കുകയായിരുന്നു. ഡ്രൈവർ സീറ്റിലുണ്ടായിരുന്ന രജിൻലാൽ വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടി സമീപത്തെ തോട്ടിലേക്ക് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിൻസീറ്റിലായിരുന്ന സോന കാറിനുള്ളിൽ കുടുങ്ങി മരണപ്പെടുകയായിരുന്നു.
കാറിന്റെ എൻജിൻ ഭാഗത്ത് വലിയ കേടുപാടുകൾ ഇല്ലാതിരിക്കുകയും ഉൾവശം മാത്രം പൂർണമായും കത്തി നശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പെട്രോൾ പോലുള്ള വസ്തുക്കളുടെ സാന്നിധ്യം പൊലീസ് സംശയിക്കുന്നത്.
അതേസമയം, ദമ്പതികളുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളും പുറത്തുവരുന്നുണ്ട്. പ്ലസ്ടു പഠനകാലത്ത് ആരംഭിച്ച പ്രണയത്തിനുശേഷം വർഷങ്ങളായ ബന്ധം പല തർക്കങ്ങളിലൂടെയും കടന്നുപോയിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. രജിൻ മറ്റൊരു യുവതിയെ വിവാഹം ചെയ്യാൻ ശ്രമിച്ചതും തുടർന്ന് സോന മാനസികമായി തളർന്നതുമടക്കമുള്ള ആരോപണങ്ങളാണ് ഉയരുന്നത്.
ഒരു ഘട്ടത്തിൽ ആത്മഹത്യാശ്രമത്തിനായി റെയിൽവേ സ്റ്റേഷനിലെത്തിയ സോനയെ റെയിൽവേ പൊലീസ് പിന്തിരിപ്പിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. പിന്നീട് നിയമനടപടികൾക്ക് ശേഷമാണ് രജിൻലാൽ സോനയെ വിവാഹം ചെയ്തത്. വിവാഹശേഷവും കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ തുടർന്നുവെന്നും, ഗൾഫിലായിരുന്ന സമയത്ത് സോന ഭർത്താവിന്റെ വീട്ടിൽ ദുരിതജീവിതം നയിച്ചിരുന്നുവെന്നുമാണ് അമ്മയുടെ ആരോപണം.
സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. ഫോൺ രേഖകൾ, സിസിടിവി ദൃശ്യങ്ങൾ, ഫോറൻസിക് പരിശോധന ഫലങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇനി അന്വേഷണം മുന്നോട്ട് പോകുക.